ജവാൻ റം വീണ്ടുമെത്തുന്നു; ഉൽപാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും


 


പത്തനംതിട്ട: സ്പിരിറ്റ് തട്ടിപ്പ് വിവാദത്തെ തുടർന്ന് നിർത്തിവെച്ച ജവാൻ റമ്മിന്‍റെ ഉൽപാദനം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് ബെവ്കോ അറിയിച്ചു. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ റം ഉൽപാദിപ്പിക്കുന്നത്. ഈ സ്ഥാപനത്തിലെ ജീവനക്കാർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ അകപ്പെട്ടതോടെയാണ് ജവൻ റം ഉൽപാദനം നിർത്തിവെക്കേണ്ടിവന്നത്.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റിൽ പുതിയ ജനറൽ മാനേജരെയും കെമിസ്റ്റിനെയും നിയമിച്ച് തിങ്കളാഴ്ച മുതൽ ഉൽപാദനം ആരംഭിക്കുമെന്ന് ബെവ്കോ എം. ഡി യോഗേഷ് ഗുപ്ത അറിയിച്ചു. സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന 20000 ലിറ്റർ സ്പിരിറ്റ് മറിച്ചുവിറ്റുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കേസിൽ അകപ്പെട്ടത്. എക്സൈസ് എൻഫോഴ്സ്മെന്‍റാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു ദിവസം 8000 കെയ്സ് ജവാൻ റം ആണ് ഉൽപാദിപ്പിക്കുന്നത്. ഒരു കെയ്സിൽ ഒരു ലിറ്ററിന്‍റെ ഒമ്പത് കുപ്പികളുണ്ടാകും.
സ്പിരിറ്റ് മോഷണക്കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിലായതോടെയാണ് കേരളത്തിലെ മദ്യപർക്കിടയിലെ പ്രിയങ്കരമായ ജവാൻ റമ്മിന്റെ പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ഉൽപാദനം നിലച്ചത്. എക്സൈസ് എഫ് ഐ ആർ പ്രകാരം നാലു മുതൽ ആറു വരെ പ്രതികളായ ജനറൽ മാനേജർ അലക്സ് പി ഏബ്രഹാം, മാനേജര്‍ യു.ഷാഹിം. പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരാണ് ഒളിവിൽപോയത്. ഇതോടെ പുളിക്കീഴിലെ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു. 10 സ്ഥിരം ജീവനക്കാരും 28 ജീവനക്കാരും 117 കരാർ ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്. ദിവസേന 54, 000 ലിറ്റർ റം ഉല്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു. വര്‍ഷങ്ങളായി വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം റമ്മിൽ വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. കുറഞ്ഞ വിലയിൽ ലഭിക്കുന്ന 'ജവാന് പഴയ വീര്യമില്ല' എന്ന സ്ഥിരം ഉപയോക്താക്കൾക്ക് പരാതിയും ഉണ്ടായിരുന്നു.
പ്രതിപ്പട്ടികയിൽ ഉള്ള ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് ക്രമക്കേട് എന്നാണ് സൂചന. കുറച്ചുകാലമായി ഇവർ ഇതിലൂടെ കോടികളുടെ നേട്ടമുണ്ടാക്കിയതായി സൂചനയുണ്ട്. എക്സൈസ് കേസ് പൊലീസിന് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തിരുവല്ലയ്ക്കു സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന 20386 ലിറ്റർ സ്പിരിറ്റ് മൂന്നു മുതൽ ആറു വരെ പ്രതികളുടെ അറിവോടെ ഒന്നും രണ്ടും പ്രതികൾ ഏഴാം പ്രതി മധ്യപ്രദേശ് സ്വദേശി അബുവിന് വിറ്റു എന്നാണ് കേസ്. പ്രതികൾക്കെതിരെ മോഷണത്തിന് കേസെടുത്തു.
 ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂർ സ്വദേശി നന്ദകുമാർ, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ താൽക്കാലിക ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാണ്. ടാങ്കറുകളിൽ നിന്നും 10 ലക്ഷത്തിൽ അധികം രൂപയും കണ്ടെത്തി.
രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്‌സൈസ് കണ്ടെടുത്തു. ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്‌സൈസിന് നല്‍കിയ മൊഴി.
റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.
മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു.
ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.
ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു.പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി.  കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം.
أحدث أقدم