രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.
സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. പക്ഷേ കേരളത്തില്‍ ചൊവ്വാഴ്ച 14,000ൽ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,000നു മുകളില്‍ പ്രതിദിന രോഗബാധിതരുള്ള ഏക സംസ്ഥാനവും കേരളമാണ്. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 3.1 മാത്രമാണെങ്കില്‍ കേരളത്തില്‍ 10ന് മുകളിലാണ്.
രാജ്യത്ത് നാലരലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒരു ലക്ഷവും ഇവിടെയാണ്. വീടുകളില്‍ 100% രോഗവ്യാപനം ഉണ്ടാകുന്നു. കുടുംബത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ എല്ലാവരും പോസിറ്റീവാകുന്നു. റൂം ക്വാറന്റീന്‍ പാലിക്കുന്നതില്‍ കടുത്ത വീഴ്ചയുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുമ്പോഴും വൈറസ് ബാധിക്കുന്നവരെ വീടുകളില്‍നിന്ന് മാറ്റാത്തതിന്റെ അനന്തരഫലമാണിത്.
സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിലാക്കുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദർശിക്കുന്ന കേന്ദ്ര സംഘം നിർദേശം നൽകി. രോഗം വരാന്‍ സാധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാല്‍ അതീവ കരുതല്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. മൂന്നാം തരംഗത്തിലേക്കുള്ള സൂചനയായും ഉയർന്ന പ്രതിദിന രോഗബാധയെ വിദഗ്ധർ വിലയിരുത്തുന്നുണ്ട്.