കൂറ്റനാട് (പാലക്കാട്): തിരുമിറ്റക്കോട് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മേഴത്തൂര്‍ സ്വദേശി അഭിലാഷും ചാത്തന്നൂര്‍ സ്വദേശി നൗഫലുമാണ് അറസ്റ്റിലായത്. അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും നൗഫലിനെതിരെ പോക്സോയുമാണ് ചുമത്തിയത്. പ്രതികളെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് എന്ന ഉണ്ണിക്കായി അന്വേഷണം തുടരുകയാണ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച സംഭവത്തില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് സൂചന. പാലക്കാട് കറുകപുത്തൂരിലെ 19കാരിയുടെ മാതാവ് ഉന്നതര്‍ക്ക് നല്‍കിയ പരാതിയിലാണ് വലിയൊരു സംഘത്തിന്‍റെ പ്രവര്‍ത്തനമുള്ളതായി സൂചിപ്പിച്ചിട്ടുള്ളത്.
പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്ന് പറയുന്ന ഹോട്ടല്‍ മുറികളിലും മറ്റും ഇത്തരത്തിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ നിരവധിപേരുടെ സാന്നിധ്യം തെളിവായി അവര്‍ നല്‍കിയിട്ടുണ്ട്.
പ്രദേശവാസികളായ രണ്ടുപേര്‍ മയക്കുമരുന്ന് കുട്ടിക്ക് നല്‍കിയ വിവരവും അവരുടെ വിലാസവും മാതാവ് പൊലീസിന് കൈമാറിയിരുന്നു. 2019 മുതല്‍ കുട്ടിയെ നിരവധിപേര്‍ മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതി. ഇവര്‍ വാടകക്ക് താമസിക്കുമ്പോൾ കുടുംബ സുഹൃത്തായ മുഹമ്മദും സുഹൃത്ത് നൗഫലും പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
കൂടാതെ പെണ്‍കുട്ടിക്ക് കഞ്ചാവും കൊക്കൈയ്ന്‍, എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും നല്‍കി വശത്താക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നത് വീട്ടുകാര്‍ അറിഞ്ഞതോടെ വാടകവീട്ടില്‍നിന്നും മറ്റൊരിടത്തേക്ക് മാറി. എന്നാല്‍, പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ബന്ധമുണ്ടാക്കി.
ജോലി വാഗ്ദാനം നല്‍കി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുള്‍പ്പെടെയെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു. അഭിലാഷിന് ഒപ്പം മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അഭിലാഷിന്‍റെ കൂടെ പലതവണ പെണ്‍കുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിന്‍റെയും പീഡനത്തിന്‍റെയും വിവരങ്ങള്‍ പുറത്തായത്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഫോട്ടോയുള്‍പ്പെടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ലഹരിമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.