ചെന്നൈ/ ക്ഷേത്രദര്‍ശനത്തിന് പഴനിയില്‍ പോയപ്പോള്‍ ലോഡ്ജ് ഉടമയും സംഘവും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിക്ക് പിന്നില്‍ ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടുകയെന്ന ലക്ഷ്യം. കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസിനാണ് യുവതിയുടേയും യുവാവിന്റേയും പരാതിക്ക് പിന്നിലുള്ള ലക്ഷ്യം ഇതാണെന്ന സൂചന നൽകുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും തമിഴ്‌നാട് പൊലീസ് അന്വേഷിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ എത്തി ദമ്പതികളുടെ മൊഴിയെടുത്ത പൊലീസ് ഇവര്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുളള പരിശോധന തുടങ്ങിയി. കഴിഞ്ഞമാസം 20ാം തീയതി പഴനിയില്‍ തീര്‍ത്ഥാടനത്തിനായി പോയപ്പോള്‍ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവ് നല്‍കിയിരുന്ന പരാതി. കൂട്ടബലാത്സംഗത്തില്‍ യുവതിക്ക് സ്വകാര്യ ഭാഗത്തിന് മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ബിയര്‍ കുപ്പി സ്വകാര്യ ഭാഗത്ത് കുത്തി കയറ്റിയിരുന്നെന്നും കൂട്ടബലാത്സംഗമാണ് പഴനിയില്‍ നേരിടേണ്ടി വന്നതെന്നും യുവതിയും പറഞ്ഞിരുന്നു. പേടി കൊണ്ടായിരുന്നു ഭര്‍ത്താവിനോട് പോലും പറയാതിരുന്നതെന്നും തനിക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായതോടെയാണ് ഭര്‍ത്താവിനോട് പറഞ്ഞതും ചികിത്സക്കായി പോയതെന്നു മായിരുന്നു യുവതി പറഞ്ഞിരുന്നത്. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു പരിക്കുമില്ലെ ന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇവരുടെ പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയും വൈരുദ്ധ്യവുമാണ് പൊലീസിനെ കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
തന്റെ ഭാര്യയെ ലോഡ്ജ് മുതലാളിയും കൂട്ടാളികളും ചേര്‍ന്ന് രാത്രി മുഴുവന്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പഴനി പൊലീസിലെത്തി പറഞ്ഞിട്ട് സഹായിച്ചില്ലെന്നും ഒരു സംഘം തന്റെ പണം അപഹരിച്ചുവെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഡിണ്ടിഗലിലെ സഹോദരിയുടെ വീട്ടില്‍ പോയി പണം വാങ്ങി പളനിയിലേക്ക് വന്നപ്പോള്‍ ട്രെയിനില്‍ ഉറങ്ങിപ്പോയി. ഉദുമല്‍പേട്ട് സ്‌റ്റേഷനിലാണ് ഇറങ്ങിയത്. അവിടെ വച്ച് ഭാര്യയെ കണ്ടുമുട്ടി. തുടര്‍ന്നാണ് കേരളത്തിലേക്ക് മടങ്ങിയതെന്നൊക്കെയായിരുന്നു യുവാവിന്റെ മൊഴി. എന്നാല്‍ അമ്മയും മകനും എന്ന പേരിലായിരുന്നു ഇവര്‍ മുറിയെടുത്തിരുന്നതെന്ന് ലോഡ്ജ് ഉടമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരസ്പര വിരുദ്ധമായി പറയുന്നതിനാല്‍ തന്നെ യുവാവിന്റെ മൊഴി തമിഴ്‌നാട് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
തലശ്ശേരി ഡിവൈ എസ് പി ഓഫീസിലാണ് അഞ്ച് മണിക്കൂറോളം ദമ്പതികളെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തത്. പഴനിയില്‍ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി വിലയിരുത്തിയ ശേഷമാകും യുവാവിനെ കസ്റ്റഡിയില്‍ എടുക്കണോ എന്ന കാര്യത്തില്‍ തമിഴ്‌നാട് പൊലീസ് തീരുമാനം എടുക്കുക. ഭാര്യയെ പീഡിപ്പിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പഴനിയിലെ ലോഡ്ജ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നു യുവാവിന്റെ നീക്കമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി ഇവരെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നുകണ്ടെത്താനുള്ള അന്വേഷണവും നടക്കുകയാണ്.