കൊച്ചി/ സാമ്പത്തിക ഇടപാടിന്റെ പേരിൽ തിങ്കളാഴ്ച ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചു വരുത്തി അടിച്ചുകൊന്ന സംഭവത്തിൽ പൊലീസുകാരനുൾപ്പടെ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിലായി. കുന്നുംപുറം സ്വദേശി കൃഷ്‌ണകുമാറിനെയാണ് തിങ്കളാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ പ്രതികളായ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ബിജോയ്, സുഹൃത്ത് ഫൈസൽ എന്നിവരെ അറസ്‌റ്റ് ചെയ്‌തതായി ഡിസിപി ഐശ്വര്യ ഡോംഗ്രെ ആണ് അറിയിച്ചിട്ടുള്ളത്.
കുന്നുംപുറം പീലിയോടിന് സമീപമുള്ള പുഴയോരത്ത് മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ബിജോയും ഫൈസലും കൂട്ടരും അവിടേക്ക് കൃഷ്‌ണകുമാറിനെ വിളിച്ചുവരുത്തിയ ശേഷം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിക്കുകയും തർക്കമായപ്പോൾ, പ്രതികൾ കമ്പിവടിയെടുത്ത് കൃഷ്‌ണകുമാറിനെ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൃഷ്‌ണകുമാറിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോൾ കൃഷ്‌ണകുമാർ മരിച്ചിരുന്നു. സംഭവത്തിൽ ബിജോയെയും ഫൈസലിനെയും കൂടാതെ മറ്റ് രണ്ട്പേരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുകയാ ണെന്നാണ് പൊലീസ് പറഞ്ഞത്.