പാമ്പാടിയിൽ ആറാം ക്ലാസുകാരിയെ വീഡിയോകോളിൽ വിളിച്ച് ലൈംഗിക ചേഷ്ടകൾ റെക്കോഡ് ചെയ്ത യുവാവ് റിമാൻഡിൽ


കോട്ടയം : വിദേശത്തിരുന്ന് പാമ്പാടിയിലെ 11-കാരിയെ വീഡിയോകോളിൽ വിളിച്ച് ലൈംഗിക ചേഷ്ടകൾ ചെയ്യിപ്പിച്ച് റെക്കോഡ് ചെയ്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച വിദേശമലയാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം വർക്കല കെട്ടിടത്തിൽ എസ്.ഷിജു (35) വിനെയാണ് പാമ്പാടി പോലീസ് ഇൻസ്പെക്ടർ വിൻസന്റ് ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മലേഷ്യയിലായിരുന്ന പ്രതി മിസ്ഡ് കോളിലൂടെയാണ് വീട്ടുകാരുമായി പരിചയപ്പെട്ടത്. പ്രതി വിളിച്ചപ്പോൾ കുട്ടിയുടെ മുത്തശ്ശിയാണ് ഫോണെടുത്തത്.
വിദേശത്തുള്ള ബന്ധുവാണെന്ന് തെറ്റിദ്ധരിച്ചാണ് മുത്തശ്ശി ഇയാളുമായി വിവരങ്ങൾ പങ്കുവച്ചത്. ഇത് മുതലാക്കി പലതവണ വിളിച്ച് മുത്തശ്ശിയുമായി അടുപ്പം സ്ഥാപിച്ചു.
കുട്ടിയുടെ രക്ഷിതാക്കൾ വിദേശത്താണ്. പിന്നീട് പെൺകുട്ടിക്ക് ഓൺലൈൻ ട്യൂഷനെടുത്തുനൽകാനെന്ന് പറഞ്ഞ് വാട്ട്സ് ആപ്പ് നമ്പർ വാങ്ങി.
തുടർന്ന് ഓൺലൈൻ ക്ലാസിന്റെ പേരിൽ പെൺകുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ചു. ഓൺലൈൻ ക്ലാസിനെന്ന വ്യാജേന കുട്ടിയെ തനിച്ച് മുറിയിൽ കയറ്റിയശേഷം നിർബന്ധിച്ച് ലൈംഗികചേഷ്ടകൾ ചെയ്യിപ്പിച്ച് രംഗങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.

കുട്ടിയുടെ അശ്ലീല വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.
തുടർന്ന് രക്ഷിതാക്കൾ പാമ്പാടി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പാമ്പാടി എസ്.ഐ.യായിരുന്ന വി.എസ്.അനിൽകുമാർ നടത്തിയ അന്വേഷണത്തിലാണ് മലേഷ്യയിലായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഇത്തരത്തിൽ നിരവധി സ്ത്രീകളെയും കുട്ടികളെയും ഫോണിൽ വിളിച്ച് ലൈംഗികവീഡിയോ പകർത്തിയതായി കണ്ടെത്തി.
പ്രതിയുടെ പാസ്പോർട്ടും മറ്റ് രേഖകളും രഹസ്യമായി ശേഖരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ മാസങ്ങളോളം രഹസ്യമായി പിന്തുടർന്ന പോലീസിന് ഇയാൾ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തുമെന്ന വിവരം ലഭിച്ചു.
തുടർന്ന് ചെന്നൈ പോലീസിന്റെ സഹായത്തോടെ വിമാനത്താവളത്തിലെത്തിയ പ്രതിയെ പിടികൂടി മീനമ്പാക്കം കോടതിയിൽ ഹാജരാക്കിയശേഷം പാമ്പാടി സ്റ്റേഷനിലെത്തിച്ചു.
എസ്.ഐ. പി.എസ്.അംശു, സി.പി.ഒ.മാരായ സജിത്ത്കുമാർ, ഷാജി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
പോക്സൊ നിയമപ്രകാരം കേെസടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
أحدث أقدم