ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒരു റോഡ് മാത്രം; 'നടന്ന് നിരീക്ഷണം'; നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസ്



 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറി. 

കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും.
   
കോവിഡ് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ എസ്പി മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നിലവിലുള്ള ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും. 
   
ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ അകത്തേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളില്‍ മൊബൈല്‍ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 


أحدث أقدم