പഞ്ചാബ് പ്രവിശ്യയിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച സംഭവത്തിൽ 50 പേർ അറസ്റ്റിൽ.





ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതികൾ ഉൾപ്പെടെ 50 പേർ അറസ്റ്റിൽ.

ആക്രമണത്തിൽ പങ്കുവഹിച്ച 150 പേർക്കെതിരെയും പോലീസ് കേസെടുത്തു. സംഭവത്തിൽ പാകിസ്ഥാൻ സുപ്രീംകോടതി ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

ക്ഷേത്രം ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ 50 പേരെയാണ് പിടികൂടിയതെന്ന് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ അറിയിച്ചു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് പ്രവിശ്യയിലെ സിദ്ധിവിനായക ക്ഷേത്രത്തിന് നേരെ ശനിയാഴ്ചയാണ് ഒരു കൂട്ടം ഇസ്ലാമിക മതമൗലികവാദികൾ ചേർന്ന് ആക്രമണം നടത്തിയത്. ഇസ്ലാം മതപാഠശാലയെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിനെതിരെ ഉണ്ടായ കയ്യേറ്റത്തിൽ ലോകരാജ്യങ്ങളും പാക് ഭരണകൂടവും അപലപിച്ചു. പാകിസ്ഥാന്റെ അന്തസ്സ് താഴ്‌ത്തുന്ന നടപടിയെന്നാണ് സുപ്രീംകോടതി വിമർശിച്ചത്. 


أحدث أقدم