ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ദഹിപ്പിക്കുന്നതറിഞ്ഞു നാട്ടുകാര്‍ എത്തുമ്പോൾ കാലുകളൊഴികെ കുട്ടിയുടെ മൃതദേഹം ഏതാണ്ട് പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു.ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ബലമായി ദഹിപ്പിച്ച സംഭവം; സവര്‍ണ ജാതിക്കാരെ സംരക്ഷിക്കാന്‍ പൊലീസ് തെളിവ് നശിപ്പിച്ചു.




ന്യൂഡൽഹി/ ഒന്‍പതുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം വീട്ടുകാരെ അറിയിക്കാതെ ദഹിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ സവര്‍ണരെ സംരക്ഷിക്കാന്‍ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് കുടുംബം. ദില്ലി പുരാനി നങ്കലിലാണ് ഒന്‍പതു വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പരാതി കൊടുക്കാനെത്തിയ തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്.
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുരാനി നംഗലില്‍ നടന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാനായിരുന്നു ഒമ്പതുവയസുകാരിയായ ദലിത് പെണ്‍കുട്ടി അവിടെ പോയത്. എന്നാല്‍ കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:- വെള്ളമെടുക്കാന്‍ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്മശാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. പൊലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും അതിനാല്‍ അതുവേണ്ടെന്നും പറഞ്ഞ പൂജാരി കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
പിന്നീട് കുട്ടിയുടെ ബന്ധുക്കളുടെ സമ്മതത്തിന് കാത്തുനില്‍ക്കാതെ കത്തിക്കൊണ്ടിരുന്ന മറ്റൊരു ചിതയിലെ മൃതദേഹത്തിനൊപ്പമിട്ട് ഒമ്പതുകാരിയുടെ മൃതദേഹവും കത്തിക്കുകയായിരുന്നു. പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതും വീട്ടുകാരെ ഭീഷണിപ്പെടുത്തി മൃതദേഹം ദഹിപ്പിക്കുന്നതും അറിഞ്ഞ് നാട്ടുകാര്‍ ശ്മശാനത്തിലേക്ക് എത്തുമ്പോഴേക്കും കാലുകളൊഴികെ കുട്ടിയുടെ മൃതദേഹം ഏതാണ്ട് പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു. വിവരമറിഞ്ഞ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ഇവിടുത്തെ പൂജാരിയേയും മറ്റ് നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

أحدث أقدم