എറണാകുളം സ്വദേശി ഡോ. നവാബ് ബാജിദിനും കുടുംബത്തിനുമാണ് മൂന്നാര്‍ അഗ്നി രക്ഷാ സേനാംഗങ്ങള്‍ തുണയായത്. എറണാകുളത്തുനിന്ന് ഒരു പ്രോജക്ടിൻ്റെ ഭാഗമായി മൂന്നാറില്‍ എത്തിയതായിരുന്നു ഡോ. നവാബ് ബാജിദും ഭാര്യയും ബന്ധുവും.
ടോപ്പ് സ്റ്റേഷനില്‍നിന്ന് ശനിയാഴ്ച രാത്രി പത്ത് മണിക്ക് ഇവര്‍ കാറില്‍ തിരിച്ചു വരുമ്പോള്‍ മാട്ടുപ്പെട്ടിയില്‍ വെച്ച് വഴിതെറ്റി കൊടുംകാട്ടിൽ എത്തുകയായിരുന്നു. കാര്‍ ചെളിയില്‍ പുതഞ്ഞതോടെ മുന്നോട്ടുള്ള യാത്രയും അസാധ്യമായി.
ഒടുവില്‍ ഫയര്‍ഫോഴ്സില്‍ വിളിച്ച് തങ്ങളുടെ അവസ്ഥ വിവരിച്ചു. രാത്രി ഒരു മണിക്ക് ഇവരുടെ ഫോണ്‍വിളി എത്തിയത് തൊടുപുഴ അഗ്നി രക്ഷാ നിലയത്തിലായിരുന്നു. അവിടെ നിന്ന് മൂന്നാറില്‍ വിളിച്ചറിയിച്ചതനുസരിച്ച് അവര്‍ നവാബിനെ വിളിച്ച് സ്ഥലം ചോദിച്ചു.
ഇവര്‍ വഴിതെറ്റി എത്തിയത് കുറ്റിയാര്‍വാലി വനത്തിലായിരുന്നു. പുലർച്ചെ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാര്‍ പുറത്തെത്തിക്കുകയായിരുന്നു.