സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം, നാളെയേ കൂടുതൽ വാക്സിൻ എത്തിച്ചേരുകയുള്ളൂ




തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം മൂലം ഇന്ന് പല വാക്സിനേഷൻ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയെന്ന് ആരോഗ്യവകുപ്പ്.  വളരെ കുറച്ച് വാക്സിൻ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. പതിനൊന്നാം തിയതിയാണ് വാക്സിൻ വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വാക്സിൻ സ്ഥിതി വിലയിരുത്താൻ ചേർന്ന ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് വിലയിരുത്തൽ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്സിൻ പൂർണമായും തീർന്ന അവസ്ഥയാണുള്ളതെന്ന് സർക്കാർ അറിയിച്ചു. വാക്സിൻ സ്റ്റോക്കുള്ള കേന്ദ്രങ്ങളിൽ പൂർണമായും നൽകി തീർക്കുകയാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷൻ യജ്ഞം വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. വാക്‌സിനേഷൻ വർധിപ്പിച്ച് പരമാവധി പേർക്ക് വാക്‌സിൻ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷൻ യജ്ഞം നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആൾക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവർക്ക് ആഗസ്റ്റ് 15നുള്ളിൽ തന്നെ ആദ്യ ഡോസ് വാക്സിൻ നൽകി തീർക്കാനും നിർദേശം നൽകി. 


أحدث أقدم