ഹൈദരാബാദ്/ താനുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് അത്ഭുതസിദ്ധി ലഭിക്കുമെന്ന വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെ ഏറെക്കാലമായി പീഡനത്തിനിരയാക്കി വന്ന സ്വയം പ്രഖ്യാപിത ആൾദൈവം വിശ്വ ചൈതന്യ സ്വാമി ഹൈദരാബാദിലെ നൽഗോണ്ടയിൽ അറസ്റ്റിലായി.
വിശ്വ ചൈതന്യ സ്വാമി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 11 സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ശാരീരിക ബന്ധത്തിലൂടെ അത്ഭുതസിദ്ധി സമ്മാനിച്ചു വരുകയായിരുന്ന വിശ്വ ചൈതന്യ സ്വാമിയുടെ തട്ടിപ്പു പുറത്താവുന്നത്. പീഡനത്തിനിരായ സ്ത്രീകൾ നൽകിയ പരാതിയിൽ നൽഗോണ്ട പോലീസാണ് വിശ്വ ചൈതന്യനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം അത്ഭുതസിദ്ധി സമ്മാനിക്കാൻ സഹായികളായിരുന്ന മൂന്ന് പേരും അറെസ്റ്റിലായിട്ടുണ്ട്.
സ്ത്രീകളിൽ നിന്നും വ്യാപകമായി പരാതി ഉണ്ടായതോടെ നല്‍ഗോണ്ടയിലെ പിഎ പള്ളി മണ്ഡലില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീസായി മാനസി ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രമം പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. 26 ലക്ഷം രൂപയും 500 ഗ്രാം സ്വർണവും വിവിധ സ്ഥലങ്ങളിലാ യിട്ടുള്ള നിക്ഷേപങ്ങളെ പറ്റിയുള്ള വിവരങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.
ആശ്രമം സ്ഥിതി ചെയ്യുന്ന 17 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും, ഏഴ് ലാപ് ടോപ്പുകൾ, നാല് മൊബൈൽ ഫോണുകൾ, ഒരു കാർ എന്നിവയും കണ്ടെടുത്തു. വിശദമായ പരിശോധനയിൽ രണ്ടാം ഭാര്യയുടെ പേരിലുണ്ടായിരുന്ന 1.3 കോടി രൂപയുടെ സ്ഥിരനിക്ഷേപവും പോലീസിന് കണ്ടെത്താനായി. തുടർന്നാണ് വിശ്വ ചൈതന്യ സ്വാമിയുടെ അറസ്റ്റ് നടക്കുന്നത്.
ആശ്രമത്തിൽ എത്തുന്ന സ്ത്രീകളോട്, താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത്ഭുതസിദ്ധി ഉണ്ടാകുമെന്നാണ് ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇതിന്റെ മറവിൽ സ്ത്രീകളെ പീഡനത്തിന് ഇരകളാക്കുകയായിരുന്നു. നിരവധി സ്ത്രീകൾ സ്വാമിയുടെ വാക്കുകൾ വിശ്വസിക്കുകയും ചതിയിൽ പെടുകയും ചെയ്തു. മിക്കവരിലും നിന്നും സ്വാമിയുടെ ചൈതന്യം പകർന്നു നൽകുന്നതിന് സ്വർണവും പണവും കൈപറ്റിവരുകയായിരുന്നു.
സാമ്പത്തികമായി ഉയർന്ന നിലയിൽ കഴിയുന്ന കുടുംബത്തിൽ നിന്നുള്ള സ്ത്രീകളെയാണ് വിശ്വ ചൈതന്യ സ്വാമി ലക്ഷ്യം വെച്ചിരുന്നത്. ഇരകളാവുന്നവരെ ഉപയോഗപ്പെടുത്തിയാണ് കൂടുതൽ പേരെ ആശ്രമത്തിലേക്ക് വരുത്തി വന്നിരുന്നത്. സ്വാമി കുറി വെക്കുന്നവരെ നേരിൽ ആശ്രമത്തിലേക്ക് ക്ഷണിക്കാറും ഉണ്ടായിരുന്നു. ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾക്ക് എത്തുന്നവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. ഈ രീതിയിൽ കോടികൾ വിശ്വ ചൈതന്യൻ സ്വന്തമാക്കി. പ്രാദേശികമായി ലഭിക്കുന്ന വിലകുറഞ്ഞ ഓയിലുകൾ ഉപയോഗിച്ച് വ്യാജ ഔഷധ ചികിത്സയും സ്വാമി നടത്തിയിരുന്നു.
ഹൈദരാബാദ് സ്വദേശിയായ വിശ്വ ചൈതന്യ സ്വാമി ബി.ടെക് ബിരുദധാരിയാണെന്നാണ് പോലീസ് പറയുന്നത്. ബി.ടെക് പഠനം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിൽ ഐടി മേഖലയിൽ ജോലി ചെയ്യുകയും, ഇതിനിടെ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തി പോലീസ്ന പിടിയിലാവുകയും ചെയ്തിട്ടുണ്ട്. തുടർന്ന് 20 ദിവസം ജയിലിൽ കഴിഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞത്. തുടർന്ന് ടി.വി ചാനലുകളിലെ പരിപാടികളിലൂടെയും യൂട്യൂബ് ചാനലിലൂടെയും സ്വാമി എന്ന പേര് സ്വന്തമായി ചാർത്തി.