മികവിന്റെ പാതയില്‍ കേരളത്തിന്റെ കുതിപ്പ്; 'വിദ്യാകിരണ'ത്തില്‍ മാറ്റുകൂട്ടി 53 സ്കൂളുകള്‍, ഇന്ന് ഉദ്ഘാടനം



തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മാറ്റുകൂട്ടി 53 സ്കൂളുകള്‍ കൂടി ഇന്ന് മുതല്‍ മികവിന്‍റെ കേന്ദ്രങ്ങളാകുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്‍റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്‍റെ ഭാഗമായി 90 കോടി ചെലവിട്ടാണ് സ്കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കയിത്. കിഫ്ബി ഫണ്ടില്‍ നിന്നും 52 കോടി ചെലവഴിച്ചു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പൂവച്ചല്‍ വിഎച്ച്‌എസ്‌എസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

മറ്റ് സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.53 സ്‌കൂളുകള്‍ അടിസ്ഥാനസൗകര്യ-ഭൗതിക വികസനം പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതില്‍ കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പുറമേ പ്ലാന്‍ ഫണ്ട്, എംഎല്‍എ ഫണ്ട്, നബാര്‍ഡ് എന്നിവ വഴി പൂര്‍ത്തിയാക്കിയവയും ഉള്‍പ്പെടുന്നു. കൈറ്റ്, വാപ്‌കോസ്, ഇന്‍കെല്‍, കില എന്നിവയാണ് ഈ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികള്‍. 

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം പൂര്‍ത്തിയാക്കിയത്.
കൈറ്റ് ആണ് ഈ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി(എസ്പിവി). അരുവിക്കര, പട്ടാമ്പി, ഷൊര്‍ണൂര്‍, കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകള്‍. 

കിഫ്ബിയുടെ 3 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ഇതില്‍ തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടുന്നു. ചേലക്കര, കോതമംഗലം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് സൗത്ത്, നിലമ്ബൂര്‍, വേങ്ങര, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലായാണ് ഈ സ്‌കൂളുകള്‍.
കണ്ണൂര്‍ ജില്ലയിലെ തലശേരി,പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍  കിഫ്ബിയുടെ ഒരു കോടി പദ്ധതിയില്‍ പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടു സ്‌കൂളുകളുടെ ഉദ്ഘാടനവും നടക്കും.

ഇതിനു പുറമേ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം.എല്‍.എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനവും നിര്‍വഹിക്കപ്പെടും. 

ഇതിനു പുറമേ വയനാട്, എറണാകുളം ജില്ലകളിലായി പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന രണ്ടു സ്‌കൂളുകളിലെ നിര്‍മാണപ്രവൃത്തികള്‍ക്കും ഇന്ന് തറക്കല്ലിടും.


أحدث أقدم