രണ്ട് മാസം വേനലവധി, പരീക്ഷകൾ മാർച്ചിൽ തന്നെ


തിരു.: അഞ്ചു മുതൽ ഒൻപതു വരെ ക്ളാസുകാർക്ക് ഏപ്രിലിൽ നടത്തുമെന്ന് പ്രഖ്യാപിച്ച വാർഷിക പരീക്ഷ മാർച്ചിൽ തന്നെ നടത്തും. ഇതോടെ, വേനലവധിക്കാലം പതിവു പോലെ രണ്ടു മാസം തികച്ച് ലഭിക്കും
     മാർച്ച് 31 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ നടത്തേണ്ടതിനാൽ മറ്റ് പരീക്ഷകൾ സാദ്ധ്യമല്ല. വിഷു, ഈസ്റ്റർ അവധികളും വരുന്നുണ്ട്. ഇതിനാലാണ് ചെറിയ ക്ലാസ്സുകളിലെ പരീക്ഷകൾ നേരത്തേയാക്കിയത്.
      പരീക്ഷകൾ ഏപ്രിൽ പത്തിനകം നടത്തുമെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നത്. അഞ്ചു മുതൽ ഒൻപതു വരെ ക്ലാസുകളിലെ മൂല്യനിർണ്ണയം എങ്ങനെ വേണമെന്ന് എസ്.സി.ഇ.ആർ.ടിയുടെ ശുപാർശ തേടിയിട്ടുണ്ട്. അതു ലഭിച്ച ശേഷം വകുപ്പ് മേധാവികൾ ചർച്ച ചെയ്ത് തീരുമാനിക്കും.
      ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കഴിഞ്ഞ വർഷം ചെയ്ത പോലെ വർക്ക് ഷീറ്റ് അസസ്മെന്റ് മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ ആരെയും തോൽപ്പിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാലും പഠന നിലവാരം ഉറപ്പു വരുത്തേണ്ടതിനാലാണ് വർക്ക് ഷീറ്റ് അസസ്മെന്റ് നടത്തുന്നത്.



أحدث أقدم