കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ജില്ലകളിൽ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
ലോക്ഡൗൺ സമാന നിയന്ത്രണമുള്ളതിനാൽ ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവും ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നു. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ച് തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം. ക്ലബ്ബുകൾ, ബാറുകൾ, മാളുകൾ, പാർക്കുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം.
തീരുമാനം വിവേചനപരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. തിയേറ്ററുകൾ അടച്ചിടണമെന്ന നിർദ്ദേശം പഠനമില്ലാതെയാണെന്നും ഫിയോക് കുറ്റപ്പെടുത്തുന്നു.
എന്നാൽ തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണെന്നാണ് സർക്കാർ അറിയിച്ചത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.