പയ്യന്നൂര്‍(കണ്ണൂർ) : കുളത്തിലെ കയത്തിലേക്ക് മൂന്നുപേര്‍ മുങ്ങിത്താഴുമ്ബോള് ധൈര്യത്തിന്റെ കൈകളായെത്തി കരകയറ്റിയ ശീതള്‍ ശശിക്ക് ദേശീയ അംഗീകാരം.
കടന്നപ്പള്ളി പുത്തൂര്‍കുന്നിലെ പാറയില്‍ ശശിയുടെയും ഷീജയുടെയും മകള്‍ പതിമൂന്നുകാരിയായ ശീതളിന്റെ ധീരതക്കാണ് 2021-22 വര്‍ഷത്തെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ദേശീയ അവാര്‍ഡ് തേടിയെത്തിയത്.
2021 ജൂലൈയിലാണ് ശീതള്‍ സ്വന്തം സഹോദരിയുടെയും മാതൃസഹോദരിയുടെയും അവരുടെ കുട്ടിയുടെയും ജീവന് രക്ഷിച്ച് നാടിന്റെ അഭിമാനമായത്. കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ട പ്രിയപ്പെട്ടവരെ അതിസാഹസികമായി രക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ശീതള്‍ ശശിയെ തേടി അന്നുതന്നെ അഭിനന്ദനപ്രവാഹമായിരുന്നു.
ഏഴിലോട് പുറച്ചേരിയിലുള്ള ഇളയമ്മയുടെ വീട്ടിലെത്തിയതായിരുന്നു ശീതളും മൂത്ത സഹോദരി ശില്പയും. ഇവിടെ നിന്ന് വീടിന് സമീപത്തെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ശീതളും സഹോദരി ശില്പയും ഇളയമ്മയും ഇളയമ്മയുടെ മകളും. കുളത്തില്‍ നീന്തുന്നതിനിടെ ശില്പയും ചെറിയ കുട്ടിയും അപകടത്തില്‍പെട്ടു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇളയമ്മയും മുങ്ങിത്താണത്.
ഈ സമയത്ത് കുളത്തിലുണ്ടായിരുന്ന ശീതള്‍ നീന്തല്‍ പഠിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവുമായി പോയി മൂവരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അപകടം ഉണ്ടായപ്പോള്‍ പകച്ചുനില്‍ക്കാതെ സധൈര്യം രക്ഷാപ്രവര്‍ത്തനം നടത്തിയ ശീതളിന്റെ പിഞ്ചു കൈകള്‍ പിടിച്ചുകയറ്റിയത് മൂന്ന് ജീവനുകളാണ്.
കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം തരം വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റു കൂടിയാണ്. ചെറുപ്പത്തിലേ ലഭിച്ച പൊലീസ് പരിശീലനവും ശീതളിന്റെ ഇളംമനസ്സിലെ സഹജീവി സ്നേഹവും ആത്മധൈര്യം വര്‍ധിക്കാന്‍ കാരണമായി.