പാര്‍ക്കിങ് തര്‍ക്കം: ആശുപത്രി ജീവനക്കാരന്‍ മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി








പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിവളപ്പിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായും യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതി.

 ഇരുകൂട്ടർക്കുമെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു.
മേനംകുളം സ്വദേശിനി തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കഴക്കൂട്ടത്തെ ആശുപത്രിക്കുമുന്നിൽ സ്കൂട്ടർ നിർത്തിവെച്ചു. ആശുപത്രിയിലേക്കു വന്നതല്ലാത്തതുകൊണ്ട് അവിടെ പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. താൻ വാഹനം പാർക്ക് ചെയ്തിട്ടു പോകാനല്ല, കാന്റീനിൽ ചായ കുടിക്കാനാണ് വന്നതെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചായ കുടിക്കുകയായിരുന്ന ഒരു ആശുപത്രിജീവനക്കാരനും തർക്കത്തിലേർപ്പെട്ടു. തന്നെ തെറിവിളിച്ചെന്നും ആശുപത്രി ജീവനക്കാരൻ തന്റെ മുഖത്തു ചായ ഒഴിച്ചെന്നും യുവതി പിന്നീട് കഴക്കൂട്ടം പോലീസിൽ പരാതി കൊടുത്തു.

യുവതിയും അമ്മയും ചേർന്ന് തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് മറുപക്ഷം പരാതി കൊടുത്തത്. ജീവനക്കാരന്റെ കൈയിലിരുന്ന ചായ അബദ്ധത്തിൽ വീണതാണെന്ന് അവർ പറയുന്നു. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉന്തും തള്ളുമുണ്ടായതായി കാണുന്നു. കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചിട്ടാകും പോലീസ് തുടർനടപടിയെടുക്കുക.


أحدث أقدم