സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി. മിനിമം ചാര്‍ജ് പത്ത് രൂപയാകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനം. ഇതോടെ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ട് രൂപയായി തുടരും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന്റെതാണ് തീരുമാനം.
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ബസ് ചാർജ് വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കും കൂട്ടി. ഓട്ടോറിക്ഷക്ക് മിനിമം ചാർജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയാക്കി.