ഡിജിപിയുടെ പേരിൽ അധ്യാപികയിൽ നിന്ന് 14 ലക്ഷം തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ

 



തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നൈജിരീയൻ സ്വദേശിയായ യുവാവിനെ ഡൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് പിടി കൂടിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
അനില്‍ കാന്തിന്‍റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിച്ചത്.

സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞു.
സംശയം തീര്‍ക്കാന്‍ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡൽഹി‍യിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ വലയില്‍ കുരുങ്ങി. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമാനമായ നിരവധി തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും ഇതിനെല്ലാം പിന്നിൽ ഉത്തരേന്ത്യൻ ലോബി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
أحدث أقدم