നമ്പർ 18 കേസ്:രണ്ടാംപ്രതി സൈജു തങ്കച്ചനും പൊലീസ് കസ്റ്റഡിയില്‍







കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ രണ്ടാംപ്രതിയായ സൈജു തങ്കച്ചന്‍ പൊലീസ് കസ്റ്റഡിയില്‍.കളമശ്ശേരി മെട്രോ പൊലീസ് സ്റ്റേഷനിലാണ് സൈജു തങ്കച്ചന്‍ കീഴടങ്ങിയത്. പോക്‌സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ റോയി ജെ വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു.

റോയിയും സൈജുവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സൈജു തങ്കച്ചനായി ഇന്നലെയും പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെ, സൈജു ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

കേസിലെ പ്രതികളായ റോയി വയലാട്ടിനെയും സൈജു തങ്കച്ചനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്, ഇരുവരുടേയും മുന്‍ കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. കേസില്‍ കോടതി അഞ്ജലിക്ക് ജാമ്യം അനുവദിച്ചിരുന്നു.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ദുരുദ്ദേശത്തോടെ ഹോട്ടലിലെത്തിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച്‌ കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് പരാതിയില്‍ പറയുന്നത്.


أحدث أقدم