മൂന്ന് ദിവസം കൊണ്ട് മാരകമായ നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ടെക്‌സസ് സർവകലാശാലയിലെ ശാസ്ത്രജ്ഞര. നിപ ഒരു സൂനോട്ടിക് വൈറസാണ് (മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്). ഇത് ഭക്ഷണത്തിലൂടെയോ മനുഷ്യരുടെ സ്രവങ്ങളിലൂടെയോ പകരാം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മൂന്ന് തവണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുവരെ കേരളത്തില്‍ 12 വയസ്സുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ 20 ഓളം പേര്‍ നിപ ബാധ മൂലം മരിച്ചു.
കോവിഡിനെ പോലെ നിപ വൈറസില്‍ നിന്നുള്ള അണുബാധയും ശ്വാസകോശത്തെ ബാധിക്കുന്നു. എന്നാല്‍ രോഗത്തിന്റെ സ്വഭാവം തീവ്രതയേറിയതാണ്. രോഗബാധിതരിൽ മൂന്നിൽ നാല് പേരും മരണപ്പെടുന്ന സാഹചര്യമാണ് ഇത് ഉണ്ടാക്കുന്നത്. അടുത്ത മഹാമാരിക്ക് കാരണമാകാന്‍ സാധ്യതയുള്ള വൈറസുകളിലൊന്നായി ലോകാരോഗ്യ സംഘടന (WHO) നിപയെ പട്ടികപ്പെടുത്തിയിട്ടുണ്ട്.