ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് ദിലീപ്; ചോദ്യം ചെയ്തത് 7 മണിക്കൂര്‍; നാളെയും ഹാജരാകണം




കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നാളെയും ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നും ദീലീപ് പൊലീസിന് മൊഴി നല്‍കി.

ആലുവ പോലീസ് ക്ലബ്ബില്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരും ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യംചെയ്യലിനു ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യംചെയ്തത്.

നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ പുനരന്വേഷണത്തിലേക്ക് എത്തിച്ചത്. അന്വേഷണത്തില്‍ ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് നിര്‍ണായക തെളിവുകള്‍ കിട്ടുകയും ചെയ്തിരുന്നു.

സിനിമാ മേഖലയില്‍നിന്നും ഉള്ളവരുടേതുള്‍പ്പെട്ട വാട്‌സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും ഈ ഫോണുകളില്‍നിന്ന് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഫൊറന്‍സിക് വിദഗ്ദ്ധരുടെ സഹായത്താല്‍ തിരികെയെടുത്തിട്ടുണ്ട്.
أحدث أقدم