രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി; കടകളും ഹോട്ടലുകളും തുറക്കില്ല, വാഹന​ഗതാ​ഗതം സ്തംഭിക്കും




ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്‌ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. ഞായറാഴ്ച അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് ചൊവ്വാഴ്‌ച അർധരാത്രിവരെ തുടരും. 

 ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. 

സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ഹർത്താലാകും. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.  

എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും സമരക്കാർ പ്രതിഷേധം ഉയർത്തുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. ഓട്ടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കും.ഹോട്ടലുകൾ തുറക്കില്ല. സ്വിഗ്വി സൊമാറ്റോ തുടങ്ങിയ സര്‍വ്വീസുകളും ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആന്‍റ് റെസ്ക്യൂ എന്നീ അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 


أحدث أقدم