തമിഴ്‌നാട് മന്ത്രിയുടെ മകള്‍ ബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; ജീവന് ഭീഷണി, ബംഗളൂരു പൊലീസിന്റെ സംരക്ഷണം തേടി




ബംഗളൂരു: തമിഴ്‌നാട് മന്ത്രിയുടെ മകള്‍ ബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. തനിക്കും ഭര്‍ത്താവിനും ഭീഷണിയുണ്ടെന്ന് കാണിച്ച് നവവധു ബംഗളൂരു പൊലീസിന്റെ സംരക്ഷണം തേടി. അതേസമയം തന്റെ മകളെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്നും കാണിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ ജയകല്യാണിയാണ് ബിസിനസുകാരനൊപ്പം ഒളിച്ചോടി ബംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. 

ജയകല്യാണിയും സതീഷ് കുമാറും ആറുവര്‍ഷമായി പ്രണയത്തില്‍

ബിസിനസുകാരനായ സതീഷ് കുമാറിനെയാണ് ജയകല്യാണി വിവാഹം കഴിച്ചത്. ആറു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ജയകല്യാണി മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയാണ് താനും ഭര്‍ത്താവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

ഹൈന്ദവ ആചാരപ്രകാരം റായ്ച്ചൂരിലെ സാന്‍ യസീദര്‍ ഹലസ്വാമി മഠത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും സുഹൃത്തുക്കളാണ് കല്യാണത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത്. അതേസമയം തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും കാണിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


أحدث أقدم