ബിപിസി എൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു






കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ  തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. 

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്. സിഐടിയു, ഐഎൻടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്.

പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാൽ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതി അറിയിച്ചു.

 ഹർജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവൽ വ്യക്തമാക്കി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുത്തരുത് എന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിർദ്ദേശിച്ചിട്ടുണ്ട്.

മാർച്ച് 28നും 29നും ആണ് ദേശീയ പണിമുടക്കിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്.

അതിനിടെ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. 

പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.


أحدث أقدم