വിദ്യാർഥിനിയുടെ പീഡനപരാതി; തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ഡോ.എസ് സുനിൽ കുമാർ അറസ്റ്റിൽ





തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഡോ.എസ് സുനിൽ കുമാറിനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെ ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്.

 അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു . പീഡന കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽ കുമാറിനെ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തിരുന്നു.

ഇതിനിടെ സുനിൽ നേരത്തെയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ്‌ രംഗത്ത് വന്നു. വാട്സാപ്പിൽ സുനിൽ കുമാർ അയച്ച മെസ്സേജുകൾ പങ്ക് വെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്.

ഇതിനിടെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും രംഗത്തെത്തി. വിഷയം ഗൗരവപ്പെട്ടതാണെന്നും കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓറിയന്റേഷൻ ക്ലാസ്സിസിനിടെ താൽക്കാലിക അധ്യാപകൻ പരാതിക്കാരിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. തുടർന്ന് പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി അധ്യാപകനായ സുനിൽകുമാർ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് എസ് സുനിൽകുമാർ പെൺകുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
أحدث أقدم