ഹിജാബ് നിരോധനം: ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല


വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈകോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അംഗീകരിച്ചില്ല.

സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകള്‍ അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു.

വിഷയം പ്രക്ഷുബ്ദമാക്കരുത് എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. നേരത്തെ ഹോളി ആഘോഷം കഴിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ അഭിഭാഷകനായ കാമത്ത് ലിസ്റ്റ് ചെയ്യാന്‍ വേണ്ടി അഭ്യര്‍ത്ഥിച്ചത്. 28ന് പരീക്ഷ ആരംഭിക്കുകയാണെന്നും ക്ലാസുകളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു വര്‍ഷം നഷ്ടമാകുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്.ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.


أحدث أقدم