റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും; ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ



മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിന് ഇടയിൽ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് വിവിധ വാർത്താ ചാനലുകൾ. സിഎൻഎനും ബിബിസിയും റഷ്യയിൽ സംപ്രേഷണം നിർത്തിയതായി അറിയിച്ചു. യുദ്ധ വാർത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങൾ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാർത്താ ചാനലുകളുടെ നടപടി.

കാനഡയുടെ ഔദ്യോ​ഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ്‌ ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയിൽ യൂട്യൂബും ട്വിറ്ററും റഷ്യയിൽ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന സൂചനകൾ വരുന്നത്. റഷ്യൻ മാധ്യമങ്ങൾക്ക് ഫെയ്സ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം വ്യാപകമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്കിന് റഷ്യ വിലക്കേർപ്പെടുത്തിയത്. റഷ്യൻ ദേശീയ വാർത്താ ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യൻ മാധ്യമങ്ങളോടും വാർത്താ ഏജൻസികളോടും 2020 മുതൽ ഫെയ്സ്ബുക്ക് വിവേചനം കാണിക്കുന്നതായും റഷ്യൻ മീഡിയ റെഗുലേറ്റർ ബോർഡ് ആരോപിക്കുന്നു.

റഷ്യയിൽ പുതിയ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പന താത്കാലികമായി നിർത്തിയതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ​ഗൂ​ഗിളും റഷ്യക്കെതിരെ നിലപാട് കടുപ്പിച്ച് എത്തുന്നു. റഷ്യയിൽ എല്ലാ പരസ്യങ്ങളും താത്കാലികമായി നിർത്തിയതായി ഗൂഗിളും അറിയിച്ചു. 


أحدث أقدم