യൂട്യൂബ് ചാനലിലൂടെ മതസ്പര്‍ധ വളര്‍ത്തല്‍; അവതാരകനെ അറസ്റ്റ് ചെയ്ത് പൊലീസ്; കംപ്യൂട്ടറും പിടിച്ചെടുത്തു




നെയ്യാറ്റിൻകര: മതസ്പർധ വളർത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകൻ അറസ്റ്റിൽ. നെയ്യാറ്റിൻകര, മണലൂർ, കണിയാംകുളം സ്വദേശി ബാദുഷ ജമാൽ ആണ് അറസ്റ്റിലായത്. ഡെമോക്രസി എന്ന യൂട്യൂബ് ചാനൽ വഴിയാണ് മതസ്പർധ വളർത്തുന്ന വീഡിയോ അവതരിപ്പിച്ചത്. ഇയാളുടെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. 

ഒരു യുവാവിനെയും കുടുംബത്തെയും ചിലർ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പർധ വളർത്തുന്ന രീതിയിൽ ഇയാൾ വാർത്ത അവതരിപ്പിച്ചത്. വഴിമുക്ക് സ്വദേശി നിസാം, ഭാര്യ ആൻസില, രണ്ടു വയസ്സുള്ള ഇവരുടെ മകൻ എന്നിവരെയാണ് കഴിഞ്ഞ ആഴ്ച ചിലർ ആക്രമിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തിരുന്നു. 

എന്നാൽ പ്രതികളെ ഇതുവരെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെ മതസ്പർധ വളർത്തുന്ന തരത്തിൽ യൂട്യൂബ് ചാനൽ വഴി ബാദുഷ ജമാൽ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. പ്രത്യേക മതവിഭാഗക്കാരാണ് പ്രതികൾ എന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാൾ ആരോപിച്ചിരുന്നു. 2017-ൽ പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


أحدث أقدم