ഉത്തർപ്രദേശില്‍ പശുക്കടത്താരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദ്ദനം


ഉത്തർപ്രദേശിലെ മഥുരയിൽ പശുക്കടത്താരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദ്ദനം. പിക്ക് അപ് വാനിൽ അറവു മാലിന്യങ്ങൾ കൊണ്ടുപോവുകയായിരുന്ന ഡ്രൈവറെയാണ് ഒരു സംഘം മർദ്ദിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. മഥുരയിലെ ഗ്രാമീണരാണ് യുവാവിനെ ആക്രമിച്ചത്.
പിക്കപ്പ് വാനില്‍ മൃഗങ്ങളുടെ എല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രാമീണര്‍ വാഹനം തടഞ്ഞത്. മുപ്പത് വയസ് പ്രായം വരുന്ന മുസ്ലിം യുവാവിനെ പശുക്കടത്ത് ആരോപിച്ച് ഗ്രാമീണര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
അറവ് മാലിന്യം സംസ്കരിക്കാനായി കൊണ്ടുപോവുകയായിരുന്നു യുവാവ്. പശുക്കളെ ഈ വാഹനത്തില്‍ കടത്തിയിട്ടില്ലെന്നാണ് ഉദോയഗസ്ഥര്‍ ഇതിനോടകം വിശദമാക്കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ അസഭ്യം പറയുന്നതിന്‍റേയും ആക്രമിക്കുന്നതിന്‍റേയും വീഡിയ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

ദയകാണിക്കണമെന്ന് ഗ്രാമീണരോട് അപേക്ഷിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളും മര്‍ദ്ദനം തുടരുന്ന ആള്‍ക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാളെ ആക്രമത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്കും ആള്‍ക്കൂട്ടത്തിന്‍റെ അക്രമത്തില്‍ പരിക്കേറ്റു.
ഗ്രാമത്തിലെ അറവ് മാലിന്യം സംസ്കരിക്കാന്‍ ലൈസന്‍സുള്ള അമേശ്വര്‍ വാല്‍മീകി എന്നയാള്‍ അയച്ച വാഹനത്തിന് നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ തീവ്രവലതുപക്ഷ അനുഭാവികളായ 16 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
أحدث أقدم