പൊതു പണിമുടക്കിന്റെ പേരിൽ കേരളത്തിൽ അരങ്ങേറിയത് സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസം ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.





തിരുവനന്തപുരം : പൊതു പണിമുടക്കിന്റെ പേരിൽ കേരളത്തിൽ രണ്ട് ദിവസമായി അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസം ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

ലോകത്ത് എവിടെയെങ്കിലും ഒരു നാടിൻ്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ സർക്കാർ നേരിട്ട് ഇറങ്ങുന്നുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്ക് സമരത്തിൽ പങ്കെടുത്തുകൊണ്ട് ജയ് വിളിക്കുകയാണ് വി. ഡി. സതീശനും സംഘവും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു സ്ഥിതിവിശേഷം നിലവിലില്ല എന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ പണിമുടക്ക് എന്നത് പേര് മാത്രമാണെന്നും യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്നത് കേരള പണിമുടക്ക് ആണെന്നും വി.മുരളീധരൻ പറഞ്ഞു . ജനങ്ങൾക്ക് ഈ പണിമുടക്കിൽ യാതൊരു താൽപര്യവുമില്ല. സിപിഎം നിരത്തിലിറക്കുന്ന ഗുണ്ടകളെ ഭയന്നാണ് ജനങ്ങൾ വീട്ടിലിരിക്കുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക , തുറന്ന കടകൾ അടപ്പിക്കുക, സ്ത്രീകളെ പോലും വഴിനടക്കാൻ അനുവദിക്കാതിരിക്കുക എന്നത് തീർത്തും ജനദ്രോഹപരമാണ്. ഇതെല്ലാം അരങ്ങേറുമ്പോൾ മഞ്ഞ കുറ്റികൾക്ക് കാവൽ നിന്ന പൊലീസ് കയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

സർക്കാർ ജീവനക്കാർ പണിമുടക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച കേന്ദ്ര മന്ത്രി, അത് നടപ്പാക്കാത്ത ഇടതുപക്ഷ സർക്കാർ നയം ഭരണഘടനാ ലംഘനമാണെന്ന് കുറ്റപ്പെടുത്തി.


أحدث أقدم