കോവിഡ് വ്യാപനം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന




ബെയ്ജിങ്: ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇതോടെ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 

രാജ്യ വ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജിലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിെട 2200 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. 18 പ്രവിശ്യകളിൽ ഒമൈക്രോൺ, ഡെൽറ്റ വകഭേദങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാങ്ഹായിൽ സ്കൂളുകൾ അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഉത്തര കൊറിയയോടു ചേർന്ന യാൻചി നഗരത്തിലെ ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കോവിഡിനെത്തുടർന്ന് ഹോങ് കോങ്ങിൽ മൂന്ന് ലക്ഷം പേർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്ന് അധികൃതർ. കോവിഡ് രോഗികൾക്ക് അവശ്യ മരുന്നുകൾ എത്തിച്ചു നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഞായറാഴ്ച 32,000 പേർക്കാണ് ഹോങ് കോങ്ങിൽ രോഗബാധ സ്ഥിരീകരിച്ചത്. 190 പേർ മരിച്ചു.

നേരത്തെ ഒൻപത് ദശലക്ഷം ജനസംഖ്യയുള്ള ചൈനയുടെ വടക്ക് കിഴക്കൻ നഗരമായ ചാങ്ചുനിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്കഡൗൺ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി. പിന്നാലെയാണ് കൂടുതൽ ന​ഗരങ്ങളിൽ രോ​ഗം കണ്ടെത്തിയത്.


أحدث أقدم