ആര്‍ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്‍ത് മോഹന്‍ലാല്‍






കൊച്ചി:കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തുടര്‍ച്ചയെന്നോണം ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ചലച്ചിത്രമേളയുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.

 തിരുവനന്തപുരം മേളയില്‍ പങ്കെടുക്കാനാവാതിരുന്ന മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള സിനിമാപ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്ന ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസം​ഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

 എറണാകുളം സരിത തിയറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആയിരുന്നു അധ്യക്ഷന്‍. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ​ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്‍റെ കരട് തയ്യാറായതായും മന്ത്രി പറഞ്ഞു.

എറണാകുളം സരിത തിയറ്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍ എസ് മാധവനായിരുന്നു മുഖ്യാതിഥി. 173 ചിത്രങ്ങളായിരുന്നു തിരുവനന്തപുരം മേളയില്‍ ഉണ്ടായിരുന്നതെങ്കില്‍ അവയില്‍ നിന്നു തെരഞ്ഞെടുത്ത ഏറ്റവും മികച്ച 73 ചിത്രങ്ങളാണ് കൊച്ചി മേളയില്‍ പ്രദര്‍ശിപ്പിക്കുക. 

സുവര്‍ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ജി അരവിന്ദന്റെ ക്ലാസിക് ചിത്രം ‘കുമ്മാട്ടി’യുടെ റെസ്റ്റൊറേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


أحدث أقدم