കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു, സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി




 
കാസർകോട്; കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തെ സംസ്ഥാന ഇലക്‌ഷൻ കമ്മിഷൻ താൽക്കാലികമായി അയോഗ്യനാക്കി. കാസർകോട് കുമ്പള പഞ്ചായത്ത് 14ാം വാർഡ് അംഗം എസ് കൊഗ്ഗുവിനെയാണ് അയോഗ്യനാക്കിയത്. 1998 ൽ നടത്തിയ കൊലപാതകത്തിൽ വിധി വന്നതോടെയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നതു വരെ അയോഗ്യത തുടരും.

1998 ഒക്ടോബർ 9നാണ് ബിഎംഎസ് പ്രവർത്തകൻ വിനുവിനെ (19) കൊലപ്പെടുത്തിയത്. കുമ്പളയിലെ തിയറ്ററിൽ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിന്നിൽ നിന്നു ചുമലിൽ കാലെടുത്തു വച്ചതിന്റെ പേരിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കൊലപ്പെടുത്തിയെന്നാണു കേസ്.

കോഗ്ഗു ഉൾപ്പടെ മൂന്നു പേരാണ് കേസിലെ പ്രതികൾ. കൊലപാതക കേസിൽ കോഗ്ഗുവിന് ജില്ലാ സെഷൻസ് കോടതി 7 വർഷം കഠിനതടവു വിധിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകി വിധി കാത്തിരിക്കെ ആയിരുന്നു കൊഗ്ഗു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത്. അപ്പീലിൽ ഡിസംബർ 20ന് വിധി പറഞ്ഞപ്പോൾ ഹൈക്കോടതി 4 വർഷം കഠിന തടവായി ചുരുക്കിയെങ്കിലും ശിക്ഷ റദ്ദാക്കിയില്ല. 

കോടതി വിധി നിലനിൽക്കെ കൊഗ്ഗു പഞ്ചായത്ത് അംഗത്വം തുടരുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോർട്ട് നൽകിയിരുന്നു. സുപ്രീംകോടതിയിൽ അപ്പീൽ നൽകി കുറ്റവിമുക്തനായി അംഗത്വം തുടരാനുള്ള ശ്രമങ്ങൾക്കിടെയാണ് അയോഗ്യത ഉത്തരവ് ഇറങ്ങിയത്.

أحدث أقدم