കുവൈത്തിൽ ഇന്നലെ വീശിയത്‌ 11 വർഷത്തിനിടയിലേ ഏറ്റവും വലിയ പൊടിക്കാറ്റ്‌.


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നലെ ആഞ്ഞു വീശിയത്‌ കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റ്‌. 2011 മാർച്ച്‌ 25 നാണു രാജ്യത്ത്‌ ഇത്രത്തോളം രൂക്ഷമായ പൊടിക്കാറ്റ്‌ ഇതിനു മുമ്പ്‌ അനുഭവപ്പെട്ടത്‌. അന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച പൊടിക്കാറ്റ്‌ ആദ്യ മണിക്കൂറിൽ ഭീതിജനകമായ അന്തരീക്ഷം ശൃഷ്ടിച്ചെങ്കിലും പെട്ടെന്ന് തന്നെ കെട്ടടങ്ങുകയും ചെയ്തിരുന്നു. ഇറാഖിലെ ബസറ ഭാഗത്ത്‌ നിന്നും ആരംഭിച്ച പൊടിക്കാറ്റാണു  ഇന്നലെ വൈകീട്ട് രാജ്യത്തേ നിശ്ചലമാക്കിയത്‌. പൊടിക്കാറ്റ്‌ ആരംഭിച്ചതോടെ കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചു. രാജ്യത്തേക്ക്‌ എത്താനിരുന്ന നിരവധി വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക്‌ തിരിച്ചുവിട്ടു. സമുദ്ര ഗതാഗതവും ആദ്യ മണിക്കൂറിൽ സ്ഥംഭിച്ചു.ദൃശ്യ പരത താഴ്‌ന്നതോടെ റോഡുകളിൽ അഭൂതപൂർവ്വമായ ഗതാഗത കുരുക്ക്‌ അനുഭവപ്പെടുകയും ചെയ്തു. ശ്വാസ കോശ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട്‌ നിരവധി പേരാണു ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ക്ലിനിക്കുകളിൽ ഇന്നലെ ചികിൽസ തേടിയെത്തിയത്‌. പൊടിക്കാറ്റിനെ തുടർന്ന് വിവിധ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത മുൻ നിർത്തി അത്യാവശ്യ കാര്യങ്ങൾക്ക്‌ ഒഴികെ ആരും പുറത്ത്‌ പോകരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ഇന്ന് വൈകീട്ട്‌ വരെ രാജ്യത്ത്‌ ഇതേ കാലാവസ്ഥ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്‌.

أحدث أقدم