'പൂരാഘോഷത്തിന്' 1.50 കോടിയുടെ ഹാഷിഷ് ഓയിൽ; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ




തൃശൂരിൽ പിടിയിലായ പ്രതികൾ
 

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി. എറണാകുളം സ്വദേശികളായ രണ്ട് യുവാക്കളെയാണ് തൃശൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. സേവ്യർ ജെറിഷ്, അഖിൽ ആൻ്റണി എന്നിവരാണ് അറസ്റ്റിലായത്.

വിശാഖപട്ടണത്ത് നിന്ന് ഓയിൽ പാഴ്സൽ ആക്കി ട്രാവൽ ബാഗിൽ ട്രെയിൻ മാർഗ്ഗം കൊണ്ടുവരികയായിരുന്നു ഇവർ. വിശാഖപട്ടണത്തേക്ക് ബൈക്കിൽ പോയ പ്രതികൾ വാഹന പരിശോധന ശക്തമാക്കീയതറിഞ്ഞാണ് മടക്കയാത്ര ട്രെയിനിലാക്കിയത്. തൃശൂർ പൂരത്തോടനുബന്ധിച്ച് വൻ ഡിമാൻഡ് മനസ്സിലാക്കിയായിരുന്നു ഇരുവരുടെയും നീക്കം. തൃശൂരിലെ വിതരണക്കാരെ റെയിൽ സ്റ്റേഷനിൽ കാത്ത് നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. 

ഓൺലൈൻ വഴി പണം മുൻകൂറായി ട്രാൻസാക്ഷൻ ചെയ്ത ശേഷം കേരളത്തിൽ നിന്നും പുറപ്പെടുകയാണ് ഇവരുടെ രീതി. വിശാഖപട്ടണത്തിൽ താമസിക്കാതെ പാഴ്സലുമായി പെട്ടെന്ന് തന്നെ തിരിച്ചിവരികയാണ് പതിവ്. വിവരം ചോർന്ന് പോകാതിരിക്കുന്നതിനാണ് ഈ രീതി സ്വീകരിച്ചത്. കഴിഞ്ഞ മാസം മാത്രം ആറ് തവണ ഇത്തരത്തിൽ ഹാഷിഷ് ഓയിൽ കടത്തീട്ടുണ്ടെന്ന് പ്രതികൾ എക്സൈസിനോട് സമ്മതിച്ചു. ചെറുപ്പക്കാരിൽ നിന്നും ഓർഡർ എടുത്ത് പണം മുൻകൂറായി വാങ്ങിയ ശേഷമാണ് ഹാഷിഷ് ഓയിൽ എത്തിച്ചിട്ടുള്ളത്. ഇവർ മുൻപും നാർകോട്ടിക് കേസുകളിൽ പ്രതിരളാണെന്ന് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. 


أحدث أقدم