ഉത്തര കൊറിയ: ഉത്തര കൊറിയയിൽ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്ത് എട്ടുലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. രണ്ട് വർഷത്തിലധികമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഉത്തര കൊറിയയിൽ പെട്ടെന്നുണ്ടായ കോവിഡ് വ്യാപനം പരിഭ്രാന്തി പടർത്തുകയാണ്. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിര്‍മാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതായി ഉത്തര കൊറിയൻ മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വാക്‌സിനേഷനോ ആന്‍റി വൈറല്‍ ചികിത്സയോ കൂട്ട പരിശോധനാ സംവിധാനങ്ങളോ രാജ്യത്തില്ല. നേരത്തെ ചൈനയും ലോകാരോഗ്യ സംഘടനയും വാഗ്ദാനം ചെയ്ത കോവിഡ് വാക്‌സിൻ ഉത്തരകൊറിയ സ്വീകരിച്ചിരുന്നില്ല.