കെ ഫോൺ പദ്ധതി.,ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ തീരുമാനമായി


തിരുവനന്തപുരം ∙ കാത്തുകാത്തിരുന്ന് ഒടുവിൽ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിന്റെ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക്. ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ തീരുമാനമായി. സെക്കൻഡിൽ 10 മുതൽ 15 വരെ എംബി വരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക.ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കും. ഇൗ പട്ടിക പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കൈമാറും.

കെ– ഫോണിന്റെ കേബിൾ ശൃംഖലയെ ആശ്രയിക്കുന്ന ഇൗ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളാണ് ബിപിഎൽ കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുക. കെ–ഫോൺ കണക്‌ഷൻ നൽകാൻ ഒരു ജില്ലയിൽ ഒരു സേവനദാതാവിനെ വീതം കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇതിനായി 3 വർഷത്തിലേറെയായി ഇന്റർനെറ്റ് സേവനം നൽകുന്നവരിൽ നിന്ന് ഉടൻ ടെൻഡർ വിളിക്കും.
 
ഇന്റർനെറ്റ്, പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബജറ്റിലെ ഇൗ പ്രഖ്യാപനത്തെത്തുടർന്ന് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെ–ഫോൺ പദ്ധതിക്കു തുടക്കമിട്ടത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി തൂണുകളിലൂടെ വലിച്ച വമ്പൻ കേബിൾ ശൃംഖലയാണ് കെ–ഫോണിന്റെ നട്ടെല്ല്. 2,600 കിലോമീറ്റർ ദൂരമാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതിൽ 2,045 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയായതായി സർക്കാർ അവകാശപ്പെടുന്നു.
أحدث أقدم