കൊച്ചി: കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കാന്‍ നീക്കം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക.
മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനായിരുന്നു അവസാനത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍. കേരളത്തില്‍ ഇതുവരെ നാല് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുള്ളത്.
1957 ലെ ആദ്യത്തെ കമ്മറ്റി മുഖ്യമന്ത്രി ഇ.എം.എസ്. നമ്ബൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു. ഹൈദരാബാദ് മുന്‍ മുഖ്യമന്ത്രി എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്. ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 മേയില്‍് രൂപീകരിച്ചു. 2016 സെപ്റ്റംബറില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായുള്ള ഭരണസമിതി അധികാരത്തില്‍ വന്നത്.
കെ.വി.തോമസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആകുകയാണെങ്കില്‍ അത് കേരളത്തിലെ അഞ്ചാമത്തെ സമിതിയായിരിക്കും.
വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഒന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. പതിമൂന്ന് റിപ്പോര്‍ട്ടുകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. കമ്മീഷൻ്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സർക്കാർ ചെലവഴിച്ചത് 10,79,29,050 രൂപയാണ്.