അയർക്കുന്നത്തെ കൊലപാതകത്തിനു കാരണം സംശയരോഗം..! നിരന്തരം ഒരു ഫോൺ നമ്പരിലേയ്ക്കുള്ള ഭാര്യയുടെ വിളി വിലക്കി; എന്നിട്ടും ആ ഫോൺ വിളി തുടർന്നു; വാക്ക് തർക്കത്തിനൊടുവിൽ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി; !




കോട്ടയം: അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചതിന്റെ കാരണം സംശയ രോഗമെന്നു പൊലീസിനു സൂചന. ആത്മഹത്യക്കുറിപ്പിൽ അടക്കം ഇതു സംബന്ധിച്ചുള്ള സൂചനകളുണ്ടെന്നാണ്  ലഭിച്ച വിവരം. അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു ദിവസം മുൻപ് ആറു വയസുകാരൻ മകൻ സിദ്ധാർത്ഥനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഇരുവരും അയർക്കുന്നത്തെ വീട്ടിൽ എത്തിയത്. ടിന്റുവിനെ വിദേശത്തേയ്ക്കു കൊണ്ടു പോകുന്നതിനായി സുധീഷ് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായാണ് തിരുവനന്തപുരത്ത് പോകുന്നതിനായി തയ്യാറെടുപ്പ് നടത്തിയിരുന്നത്. എന്നാൽ, ഇതിനിടെ ടിന്റുവിന്റെ ഫോണിലേയ്ക്കു നിരന്തരമായി ആരോ ഫോൺ ചെയ്തതാണ് പ്രശ്‌നം വഷളാക്കിയതെന്നു പൊലീസ് പറയുന്നു.
ഈ സുഹൃത്തിന്റെ പേരിൽ നേരത്തെ തന്നെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ ആളെ ഫോണിൽ വിളിക്കരുതെന്നു സുധീഷ് ടിന്റുവിനെ വിലക്കിയിരുന്നതായും പൊലീസ് പറയുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നതെന്നു പൊലീസ് പറയുന്നു. വഴക്കിനെ തുടർന്ന് ഷോൾ ഉപയോഗിച്ച് ടിന്റുവിന്റെ കഴുത്തിൽ മുറുക്കിയ ശേഷം , കിടക്ക മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ഇതേ തുടർന്നു മരിച്ച ടിന്റുവിന്റെ മൃതദേഹം വസ്ത്രത്തിലും ബെഡ്ഷീറ്റിലും അടക്കം പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു.
തുടർന്ന്, കൈ ഞരമ്പുകൾ മുറിച്ച സുധീഷ് കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ സംശയമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നു സൂചിപ്പിക്കുന്ന തെളിവുകൾ ആത്മഹത്യാക്കുറിപ്പിൽ നിന്നു ലഭിച്ചതായി സി.ഐ ആർ.മധു  പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
أحدث أقدم