സംസ്ഥാനത്തു ഭാഗ്യക്കുറി ഒഴികെയുള്ള സമ്മാനകൂപ്പൺ നറുക്കെടുപ്പുകൾ നിരോധിക്കുന്നു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതോടെ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പുകൾ നിയമവിരുദ്ധമാകും. ഇതുസംബന്ധിച്ചു ഭാഗ്യക്കുറി വകുപ്പ് നിയമോപദേശം തേടി. മന്ത്രിസഭാതലത്തിൽകൂടി ആരാഞ്ഞ് അടുത്തയാഴ്ച സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും.
നിലവിൽ ഐപിസി 294 എ പ്രകാരം ഭാഗ്യക്കുറിയും നറുക്കെടുപ്പും നടത്താൻ സർക്കാരിനു മാത്രമാണ് അവകാശമുള്ളത്. മറ്റു സമ്മാനക്കൂപ്പണുകൾ വിൽക്കുന്നതും നറുക്കെടുക്കുന്നതും നിയമവിരുദ്ധവും, ആറുമാസം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എങ്കിലും സംസ്ഥാനത്തുടനീളം ഇത്തരം നറുക്കെടുപ്പുകൾ സജീവമാണ്. തൃശൂരിൽ അടുത്തിടെ സമ്മാനകൂപ്പൺ നറുക്കെടുപ്പിലൂടെ ഭൂമിയും സ്ഥലവും വിൽക്കാൻ ശ്രമിച്ചതു ഭാഗ്യക്കുറി വകുപ്പ് ഇടപെട്ടു തടഞ്ഞിരുന്നു. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഇത്തരത്തിൽ ഭൂമി വിൽക്കുന്നതിനെതിരെ ഭാഗ്യക്കുറി വകുപ്പിനു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർതലത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നത്.
വാർത്ത ഓൺലൈൻ മീഡിയ
കെഎസ്എഫ്ഇ, ഖാദി സ്ഥാപനങ്ങൾക്കു പ്രത്യേക അപേക്ഷപ്രകാരം സമ്മാനകൂപ്പൺ വിതരണത്തിനും നറുക്കെടുപ്പിനും അനുമതി കൊടുത്തിട്ടുണ്ട്. സർക്കാർ പൊതുപരിപാടികളിൽപോലും പണം വാങ്ങാതെ നടത്തുന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പുകളുടെ നിയമസാധുതയും ഭാഗ്യക്കുറി വകുപ്പ് ആരായുന്നുണ്ട്.
ഉത്തരവ് പുറത്തിറങ്ങുന്നതോടെ ക്രിസ്മസ്, ഓണം, വിഷു തുടങ്ങിയ ആഘോഷവേളകളിൽ ക്ഷേത്രങ്ങളും പള്ളികളും സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പുകൾ സാധ്യമല്ലാതാകും