ആലപ്പുഴ; സുഹൃത്തിന്റെ വിവാഹവാർഷിക ആഘോഷത്തിൽ പങ്കെടുക്കാനാണ് വിഷ്ണു പ്രസാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തിരിച്ചുവരുമ്പോൾ കേക്ക് കൊണ്ടുവരാമെന്ന് മൂന്നു വയസുകാരിയായ മകൾക്ക് വാക്കും നൽകി. എന്നാൽ കേക്ക് കാത്തിരുന്ന മകളുടെ അരികിലേക്ക് എത്തിയത് അച്ഛന്റെ മരണവാർത്തയാണ്. തുറവൂര്‍ പടിഞ്ഞാറെ മനക്കോടം ലക്ഷംവീട്ടില്‍ പ്രസാദിന്റെ മകന്‍ വിഷ്ണു പ്രസാദാണ് (28) വാഹനാപകടത്തിൽ മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴിനാണ് തണ്ണീര്‍മുക്കത്തെ സുഹൃത്തിന്റെ വിവാഹ വാര്‍ഷികത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നുള്ള മടക്കയാത്രയില്‍ വിഷ്ണു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടേകാലിനു ചേര്‍ത്തല പതിനൊന്നാം മൈലിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളത്തെ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സെയില്‍സ്മാനായിരുന്നു വിഷ്ണു. അച്ഛൻ പ്രസാദിന് കൂലിപ്പണിയാണ്. മത്സ്യസംസ്‌കരണ ശാലയിലെ പണിക്കാരിയാണ് അമ്മ മിനി. ബിബിതയാണ് വിഷ്ണുവിന്റെ ഭാര്യ.