ഒരു മാസം മുമ്പ് സൗദിയിലെത്തി, മാനസികാസ്വാസ്ഥ്യം മൂലം തെരുവില്‍ അലഞ്ഞു, ഒടുവില്‍ ഇന്ത്യക്കാരി നാട്ടിലേക്ക്


റിയാദ്: മാനസികാസ്വാസ്ഥ്യം നേരിട്ട് തെരുവില്‍ നടന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ സഹായമായി. മഹാരാഷ്ട്ര മുംബൈ അന്ദേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹര്‍ണല്‍ ആണ് ദമാമിലെ നവയുഗം സാംസ്‌കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ഒരു മാസം മുമ്പാണ് ദമാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ മാനസിക സമ്മര്‍ദ്ദത്തിലായതോടെ മാനസിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. പിന്നീട് ആ വീട്ടില്‍ നിന്നും പുറത്തുചാടിയ അവര്‍ തെരുവിലൂടെ അലഞ്ഞു നടന്നു. ഇതുകണ്ട സൗദി പോലീസ് അവരെ ദമാം വനിത അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. വനിത അഭയകേന്ദ്രത്തില്‍ വെച്ചും ജ്യോതി എത്രയും വേഗം നാട്ടില്‍ പോകണമെന്ന് പറഞ്ഞു ബഹളമാക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തു. ഇതേതുടര്‍ന്ന്, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരെ സൗദി അധികാരികള്‍ അറിയിച്ചു. ഈദ് അവധി കഴിഞ്ഞ ഉടന്‍ തന്നെ വനിത അഭയകേന്ദ്രം അധികാരികള്‍ ജ്യോതിയുടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. നവയുഗം കുടുംബവേദി ജ്യോതിയ്ക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിതയതിന് ശേഷം ദമാം വിമാനത്താവളം വഴി ജ്യോതി മുംബൈയിലേക്ക് മടങ്ങി.


أحدث أقدم