നഗരപരിധിയിലെ പത്തു ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ അഞ്ചിടത്തു നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. പഴയ ചോറ്, ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, അച്ചാറുകൾ എന്നിവയാണ് ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കോട്ടയം കെ.എസ്.ആർ.ടി.സി ക്യാന്റിൻ, കോശീസ്, വസന്തം ഹോട്ടൽ, ഇംപീരിയൽ, ഹരിതം എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പഴകിയതും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നതുമായ വിവിധ ആഹാര സാധനങ്ങൾ പിടിച്ചെടുക്കുകയും ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നിയമം ലംഘിച്ചുകൊണ്ടും, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും, വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യനും, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എബി കുന്നേൽപ്പറമ്പിലും അറിയിച്ചു.
പരിശോധനാ സ്‌ക്വാഡിന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനു നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി. പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് പി.ജി, ജീവൻ ലാൽ എന്നിവരും പങ്കെടുത്തു.