സിബി കാട്ടാമ്പള്ളി തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ


തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറായി മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ സിബി കാട്ടാമ്പള്ളിയെ നിയമിച്ചു.  നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളിക്ക് മലയാള മനോരമയിൽ 38 വർഷത്തെ പത്രപ്രവർത്തന പരിചയമുണ്ട്. മനോരമയുടെ വിവിധ യൂണിറ്റുകളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച് റിപ്പോർട്ടിംഗിലും ന്യൂസ് ഡസ്‌കിലും പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം തിരുവനന്തപുരം യൂണിറ്റിൽ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി 2020ൽ വിരമിച്ചു.

കേരള രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ പുറം ലോകത്തെ അറിയിച്ചത്  സിബി കാട്ടാമ്പള്ളിയുടെ'സ്‌കൂപ്പ്' ആണ്. ഈ മനുഷ്യാവകാശ ലംഘനം തുറന്നുകാട്ടിയതിന് പി. യു. സി. എൽ അദ്ദേഹത്തെ ആദരിച്ചു. രാഷ്ട്രീയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.

ഗ്രാമീണ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്‌സ്മാൻ പുരസ്‌കാരം രണ്ട് തവണ സിബി കാട്ടാമ്പള്ളിയ്ക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള ലാഡ്‌ലി മീഡിയ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി, യൂറോപ്യൻ കമ്മിഷന്റെ ലോറൻസോ നടാലി ഇന്റർനാഷണൽ പ്രൈസ് നേടിയ ഏക ദക്ഷിണേന്ത്യൻ പത്രപ്രവർത്തകൻ കൂടിയാണ് സിബി കാട്ടാമ്പള്ളി. ഫ്രാൻസിലെ ക്ലബ് ഓഫ് പ്രസ് ആൻഡ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് ഏർപ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡം പ്രൈസും അദ്ദേഹം നേടിയിട്ടുണ്ട്. 

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും റോയിട്ടേഴ്‌സ് ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ജോൺ എസ്. നൈറ്റ് ഫെലോഷിപ്പ് നേടിയ കേരളത്തിൽ നിന്നുള്ള ഏക പത്രപ്രവർത്തകനാണ് സിബി കാട്ടാമ്പള്ളി.  കാലാവസ്ഥാ വ്യതിയാനത്തെ പറ്റി കോപ്പൻ ഹേഗനിൽ നടന്ന യു. എൻ. കൺവെൻഷനിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. 1992ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പും തുടർന്ന് ബിൽ ക്ലിന്റണിന്റെ സ്ഥാനാരോഹണവും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

أحدث أقدم