ന്യൂഡൽഹി: താജ്മഹലിന് ഉള്ളിലെ അടച്ചിട്ട ഭൂഗർഭ മുറികളിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉണ്ടെന്ന ആരോപണം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇതിന്റെ വ്യക്തമായ ചിത്രങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ഉണ്ടെന്നും ആർക്കും പരിശോധിക്കാമെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അടുത്തിടെ തുറന്നിരുന്നു. മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ല. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്ഐ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. അവസാനം തുറന്നത് ഈ വർഷം ജനുവരിയിലാണ്.
ബിജെപി നേതാവ് താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന വാദവുമായി അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെ അലഹബാദ് ഹൈക്കോടതി ഹർജി തള്ളി. എന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറഞ്ഞത്. താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റെതാണെന്ന അവകാശവാദവുമായി ബിജെപി എംപിയും രംഗത്തെത്തിയിരുന്നു.