കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം: ഭൂരിപക്ഷം സര്‍വ്വീസുകളും മുടങ്ങി, യാത്രാദുരിതം



തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം ഭൂരിപക്ഷം കെഎസ്‌ആര്‍ടിസി  ബസുകളും മുടങ്ങിയതോടെ സംസ്ഥാനത്ത് ജനങ്ങൾ യാത്രാ ദുരിതത്തില്‍.

ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസിയില്‍ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി.

 കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. കൊച്ചിയിലും കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രം. പണിമുടക്കിൽ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും സിഐടിയുവിന്‍റെയും പരോക്ഷ പിന്തുണയുണ്ട്.

ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്‌ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാന്‍ മാനേജ്മെന്‍റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍. 



أحدث أقدم