മുംബൈ; ഇൻഷുറൻസ് തുകയ്ക്കുവേണ്ടി ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തിൽ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കാനാണ് വാടക കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു.
ജൂണ്‍ 11-ന് അഹമ്മദ്നഗര്‍ ഹൈവേയിലെ ബീഡ് പിമ്പര്‍ഗവന്‍ റോഡിലാണ് പവാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഗംഗാബായി ശ്രമിച്ചിരുന്നു.
ഭാര്യയുടെ മൊഴിയില്‍ തുടക്കംമുതലേ സംശയം തോന്നിയതോടെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇവര്‍ കുറ്റം സമ്മതിച്ചു. കൊലയാളികളെ ഗംഗാബായി വാടകയ്‌ക്കെടുക്കുകയും കൃത്യം നടത്താന്‍ രണ്ടുലക്ഷം രൂപവീതം നല്‍കുകയും ചെയ്‌തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.