സിൽവർ ലൈന്‍; വീണ്ടും കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാർ






തിരുവനന്തപുരം :   സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ. 

ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് കത്തെഴുതി. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എഴുതിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞ് തുടർനടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ നീക്കം.

2021 ജൂൺ 17നായിരുന്നു സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ കേരളം നൽകിയത്. സംയുക്ത സർവ്വെ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാൻ കേരളത്തിൻ്റെ ശ്രമം. ഡിപിആറിന് അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റെയിൽവെ ബോർഡ് ആകട്ടെ പദ്ധതിയിൽ നിരന്തരം കോടതിയിലും പുറത്തും സംശയങ്ങൾ ആവർത്തിക്കുകയാണ്.

ഡിപിആർ അപൂർണ്ണമാണെന്ന് കാണിച്ച് ബോർഡ് വിശദീകരണം തേടിയിരുന്നു. ദക്ഷിണ റെയിൽവെയുമായി ചേർന്ന് സംയുക്ത സർവ്വെക്ക് നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. സംയുക്ത സർവ്വെ തീരുന്ന മുറക്ക് അനുമതി നൽകണമെന്നാണ് കത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

 മഞ്ഞക്കല്ലിടലിനെതിരെ സംസ്ഥാനത്തങ്ങളോമിങ്ങോളും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ജിപിഎസ് സർവ്വെയിലേക്ക് മാറാനാണ് തീരുമാനമെങ്കിലും അതും തുടങ്ങിയിട്ടില്ല.



أحدث أقدم