തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണം
കേരളത്തെ കലാപഭൂമിയാക്കാനുളള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴരുത്. എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനും കോടിയേരി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ് കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെ തുടര്‍ച്ചയായാണ് എകെജി സെന്‍ററിന് നേരെയുണ്ടായ അക്രമണം. പാര്‍ട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ്, ബിജെപി കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളെ സമാധാനപരമായി ചെറുക്കാനാകണമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാർട്ടി പ്രവര്‍ത്തകര്‍ക്കാകണം. നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. യുഡിഎഫും ബിജെപിയും എല്ലാ വര്‍ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള രാഷ്ട്രീയ ബോധം പാര്‍ട്ടി പ്രവർത്തകർ ഉയര്‍ത്തിപ്പിടിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.